അള്‍ഷിമേഴ്‌സ്: വയോജനങ്ങള്‍ക്ക് തീരാദുരിതം

അള്‍ഷിമേഴ്‌സ്: വയോജനങ്ങള്‍ക്ക് തീരാദുരിതം

 

അള്‍ഷിമേഴ്‌സ് രോഗം ബാധിച്ചവരുടെ ജീവിതം അത്യന്തം ദുരിതപൂര്‍ണമാണ്. ഓര്‍മകള്‍ താളം തെറ്റുന്നു. സ്ഥല കാലങ്ങള്‍ മറന്നുതുടങ്ങുന്നു. ഉറ്റവരുടെയും സുഹൃത്തുക്കളുടെയും പേരുകള്‍ പോലും മറക്കുന്നു. സമയത്ത് ഭക്ഷണം, കുളി മുതലായവ നടത്തണമെന്നുപോലും മറന്നുപോകുന്നു. ഇടയ്ക്കിടെ അസംബന്ധ ജല്‍പനങ്ങള്‍ പുറത്തുവരുന്നു. മലമൂത്ര വിസര്‍ജനം നടക്കുന്നതുപോലും രോഗി അറിയുന്നില്ല. മറ്റാരെങ്കിലും വന്ന് വൃത്തിയാക്കിയില്ലെങ്കില്‍ അതില്‍ കഴിയേണ്ടിവരുന്നു. ജനിച്ചാല്‍ വളരും, വളര്‍ന്നാല്‍ വയസാവും. വയസായാല്‍ ചിലരുടെ ജീവിതമെങ്കിലും അള്‍ഷിമേഴ്‌സ് രോഗബാധയാല്‍ ദുരിതപൂര്‍ണമാവും. മസ്തിഷ്‌കകോശങ്ങള്‍ നാശോന്മുഖമാവുന്നതാണ് അള്‍ഷിമേഴ്‌സ് രോഗമെന്ന് സാമാന്യമായി പറയാം. 

1905ലാണ് ഈ രോഗത്തെ തിരിച്ചറിഞ്ഞത്. അലോയ്ഡ് അള്‍ഷിമേഴ്‌സ് എന്ന ജര്‍മന്‍ ന്യൂറോളജിസ്റ്റാണ് കണ്ടെത്തല്‍ നടത്തിയ ആ മഹാന്‍. അതിനാല്‍ രോഗത്തിന് അദ്ദേഹത്തിന്റെ പേരുതന്നെ വീണു. ക്ഷമയും സ്‌നേഹാനുഭൂതിയും നിരന്തര പരിചരണവുമാണ് രോഗിക്ക് മരുന്നുകളെക്കാള്‍ ആശ്വാസമാവുക. അള്‍ഷിമേഴ്‌സിന്റെ പിടിയിലമരുമ്പോള്‍ പഠിപ്പും സംസ്‌കാരവുമുള്ളവര്‍പോലും മറ്റൊരാളായി മാറുന്നു.


രോഗബാധിതരുടെ മസ്തിഷ്‌ക കോശങ്ങളില്‍ അമിലോയ്ഡ് എന്ന വസ്തു അടിഞ്ഞുകൂടി കിടക്കുന്നതായും ഈ അമിലോയ്ഡിനെ അലിയിച്ചുകളഞ്ഞാല്‍ ഏറെ ആശ്വാസം കിട്ടുന്നതായും കണ്ടെത്തിയിട്ടുണ്ട്. വയോജനങ്ങളുടെ സുകൃതംപോലെ ഇപ്പോള്‍ അതിനൊരു വഴിയും തെളിഞ്ഞിട്ടുണ്ട്. മലമ്പനിക്കെതിരേ ഉപയോഗിക്കുന്ന 'ക്ലിയോക്വിനോള്‍' എന്ന ഔഷധം സിങ്ക്, ചെമ്പ് എന്നീ ധാതുക്കളോടൊപ്പം നല്‍കി രോഗനിയന്ത്രണം സാധ്യമാക്കാന്‍ കഴിയുന്നതായാണ് കണ്ടെത്തല്‍. 
രക്തം പരിശോധിച്ച് പ്രമേഹം കണ്ടെത്തുന്നതുപോലെ ഇനി ഇതേരീതിയില്‍ അള്‍ഷിമേഴ്‌സ് കണ്ടെത്താം. ഈ അസുഖമുള്ളവരുടെ രക്തത്തില്‍ 'ഐസോപ്രോസ്റ്റന്‍' എന്ന രാസവസ്തു കൂടിയ അളവില്‍ കാണപ്പെടുന്നതായി റിപ്പോര്‍ട്ടുണ്ട്. രക്തമോ മൂത്രമോ പരിശോധിച്ച് ഈ രാസവസ്തുവിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞാല്‍ ഉടന്‍തന്നെ ചികിത്സയും ആരംഭിക്കാന്‍ കഴിയുമെന്ന് സാരം.

Post a Comment

Before post Ad



 

Facebook

whatsapp group join banner